ഹൈലൈറ്റ്:
- കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും
- താൻ ചെത്ലാത്ത് ദ്വീപിലാണ് ജനിച്ചത്
- ബിജെപിക്കെതിരെ പ്രതികരിച്ചതിനാണ് കുപ്രചരണം നടത്തുന്നതെന്നും അവർ പറഞ്ഞു
കൊച്ചി: രാജ്യദ്രോഹ കേസ് ചുമത്തിയതിനു പിന്നാലെ തന്നെ ബംഗ്ലാദേശികാരിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായിക ഐഷ സുൽത്താന. താൻ ചെത്ലാത്ത് ദ്വീപിൽ ജനിച്ചു വളർന്ന മാതാപിതാക്കളുടെ മകളാണെന്ന് ഐഷ പറഞ്ഞു.
“താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്ന്, അപ്പോ ഞാൻ പറഞ്ഞു തരാം താൻ ആരാന്നും ഞാൻ ആരാന്നും.” എന്ന പ്രശസ്തമായ സിനിമാ ഡയലോഗ് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് കുപ്രചരണങ്ങൾക്കെതിരെ ഐഷ രംഗത്തെത്തിയത്. തനിക്കെതിരെ കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, താൻ ചെത്ലാത്ത് ദ്വീപിൽ നിന്നുള്ള ആളാണെന്ന് ഐഷ പറഞ്ഞു. ഉമ്മയുടെ പിതാവ് ചെത്ലാത്ത് ദ്വീപുകാരനാണ്. ഉമ്മ മംഗലാപുരം കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളർന്നത്.
ഉപ്പ മിനിക്കോയി ദ്വീപിൽ ജോലി ചെയ്തിരുന്നതിനാൽ അവിടെയാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. ഹൈസ്ക്കൂൾ പഠനം ചെത്ലാത്തിലായിരുന്നു. കോഴിക്കോടു നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ബിഎ മലയാളം പഠിക്കുന്നതിനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എത്തുന്നത്. അവിടെ നിന്നായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം, മനോരമ റിപ്പോർട്ട് ചെയ്തു.
താൻ ബംഗ്ലാദേശുകാരിയാണെന്ന് ഒന്നിലേറെ വെബ്സൈറ്റുകളിലൂടെയാണ് പ്രചാരണം നടക്കുന്നതെന്ന് ഐഷ പറഞ്ഞു. ബംഗ്ലാദേശിൽ ജനിച്ച് ലാഹോറിൽ പഠിച്ച ഐഷ കേരളത്തിൽ താമസിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് പ്രചാരണം. നാല് ദിവസം മുമ്പാണ് ഈ പ്രൊഫൈലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
താൻ ബംഗ്ലാദേശുകാരിയാണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകുമെന്ന് ഐഷ സുൽത്താന പറഞ്ഞു. ബിജെപിക്കെതിരെ പ്രതികരിച്ചതിനാണ് വേട്ടയാടുന്നതെന്നും അവർ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : social media and websites circulating fake profiles of aisha sultana
Malayalam News from malayalam.samayam.com, TIL Network