തന്റെ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട രണ്ടാമതൊരു സി.പി.എമ്മുകാരന്റെ പേര് പറഞ്ഞാല്‍ രാജിവെക്കാം- സുധാകരന്‍

തന്റെ-കാലത്ത്-ജീവന്‍-നഷ്ടപ്പെട്ട-രണ്ടാമതൊരു-സിപി.എമ്മുകാരന്റെ-പേര്-പറഞ്ഞാല്‍-രാജിവെക്കാം-സുധാകരന്‍

കൊച്ചി: താന്‍ അധ്യക്ഷനായ ശേഷം കണ്ണൂരില്‍  സി.പി.എമ്മിന് നഷ്ടപ്പെട്ട രണ്ടാമതൊരു സി.പി.എം. പ്രവര്‍ത്തകന്റെ പേര് പിണറായി പറഞ്ഞാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്ന് കെ. സുധാകരന്‍. സേവറി നാണുവിന്റെ കൊലയല്ലാതെ തന്റെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂലം മറ്റൊരു സിപിഎം പ്രവര്‍ത്തകനും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കെ. സുധാകരന്‍.  ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

“നിങ്ങളുടെ ഒരു ടീം തന്നെ വന്ന് കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്തട്ടെ. കോണ്‍ഗ്രസ് എത്ര ആക്രമണം നടത്തി, സുധാകരന്‍ ആണോ ഗുണ്ട, സുധാകരന്‍ ആണോ… ക്രിമിനല്‍ ഇതൊക്കെ അന്വേഷിക്കാം. ഞാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഒരു സി.പി.എമ്മുകാരന്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  എന്നാല്‍, 28 കോണ്‍ഗ്രസിന്റെ  പ്രവര്‍ത്തകരെ വെട്ടി നുറുക്കി കാശാപ്പ് ചെയ്ത മണ്ണാണ് കണ്ണൂരിലേത്. എനിക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നു. സുധാകരന്‍ എന്ന രാഷ്ട്രീയക്കാരനെ ജീവിക്കാന്‍ അനുവദിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ നൂറ് കണക്കിന് സ്റ്റേജില്‍  പ്രസംഗിച്ചു. 

“മൂന്ന് തവണ എന്റെ മൂന്ന് കാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്. വെള്ളാര്‍വള്ളിയിലെ സംഭവത്തില്‍ നിന്നൊക്കെ ഞാന്‍ രക്ഷപ്പെട്ടത് എങ്ങനെയെന്ന് ദൈവത്തിന് മാത്രമെ അറിയു. ഞാന്‍ ദൈവത്തിന് ഏറ്റവും ശക്തനായ വിശ്വാസിയായത് വെള്ളാര്‍വള്ളി സംഭവത്തിന് ശേഷമാണ്.  അങ്ങനെ എനിക്കെതിരെ നടന്ന  അലസിപ്പോയ എത്രയോ സംഭവങ്ങള്‍. എന്റെ വീടിന് 13 വര്‍ഷം പ്രവര്‍ത്തകന്‍മാര്‍ കാവലാണ്. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ പിറകിലും മുമ്പിലും പാര്‍ട്ടിക്കാരുടെ അകമ്പടിയാണ്. പോയ വഴിക്ക് തിരിച്ചുവരാറില്ല. അത്തരം ഒരു രാഷ്ട്രീയ ചുറ്റുപാടിലാണ് സി.പി.എമ്മുമായി പിടിച്ചുനില്‍ക്കുന്നത്. എന്നിട്ട് 28 പേരെ വെട്ടികൊന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു വന്ന കൈപ്പിഴയാണ്  നാണുവിന്റെ കൊല. 

“ആ ഒരു കൊലയല്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ണൂരില്‍ വന്ന് അന്വേഷണം നടത്താം. കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഒരു 20 വര്‍ഷക്കാലമായി കോണ്‍ഗ്രസിന്റെ എത്ര തടവുകാര്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ ജയിലില്‍ ഉണ്ട് എന്ന് പരിശോധിക്കണം. സി.പി.എമ്മിന്റെ എത്ര പേരുണ്ടെന്ന് പരിശോധിക്കണം. ഇപ്പോഴുമുണ്ട് സി.പി.എമ്മിന്റെ 10-20 പ്രതികള്‍, കൊലയാളികളായ പ്രതികള്‍. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകന്‍ ജയിലില്‍ പ്രതിയായി ഇല്ല. 

“ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എന്റെ  കുട്ടികള്‍ ശിക്ഷിക്കപ്പെടില്ലേ, എന്റെ കുട്ടികള്‍ കേസില്‍ പ്രതിയാകില്ലേ. കാണിക്കാമോ നിങ്ങള്‍ക്ക് കണ്ണൂരില്‍ ഒരിടത്ത് ഒരു സ്ഥലത്ത്. സേവറി നാണുവിന്റ കൊലയല്ലാതെ എന്റെ കാലഘട്ടത്തില്‍ കണ്ണൂരില്‍  സി.പി.എമ്മിന് നഷ്ടപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്റെ പേര് പിണറായി പറഞ്ഞാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഞാന്‍ രാജിവയ്ക്കും. 

“ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ഞാനാണ് പ്രതിയെന്ന് നിങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഞാന്‍ പ്രതിയല്ല. എന്നെ പ്രതിയാക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. അന്വേഷണത്തില്‍ എനിക്ക് ഒരു റോളും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിപട്ടികയില്‍ നിന്ന് എന്നെ ഒഴിവാക്കി. ഏതെങ്കിലും ഒരു കൊലക്കേസില്‍ ഞാന്‍ പ്രതിയാണെന്ന് നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാമോ?” കെ.സുധാകരന്‍ ചോദിച്ചു.   

Content Highlight: Brennen college controversy; K. Sudhakaran  Press meet 

Exit mobile version