സുധാകരന്‍ ഓര്‍മ്മ പുതുക്കിയതിന് പിണറായി ഇത്രയും പ്രകോപിതനായത് എന്തിനാണ്?- ഉണ്ണിത്താന്‍

സുധാകരന്‍-ഓര്‍മ്മ-പുതുക്കിയതിന്-പിണറായി-ഇത്രയും-പ്രകോപിതനായത്-എന്തിനാണ്?-ഉണ്ണിത്താന്‍

കൊച്ചി: കെ. സുധാകരന്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഒരു ഓര്‍മ്മ പുതുക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനായതെന്ന് മനസിലാകുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.. ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ. നേതാവായ പിണറായി വിജയനുമായി സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും  ആ സംഘര്‍ഷത്തിന്റെ ഫലമായി അദ്ദേഹത്തെ ചവിട്ടി താഴെയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ കെ. സുധാകരന്‍  പറയുകയുണ്ടായി.  ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇത്തരം ഒരു അനുഭവം ഇല്ലാത്ത ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനും ഒരു കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. അന്ന് എം.എ. ബേബിയെ പരാജയപ്പെടുത്തികൊണ്ടാണ് ഞാന്‍ ചെയര്‍മാനായത്. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന കേരളത്തിലെ ഐ.ജിയായിരുന്ന ഒരാളായിരുന്നു അന്ന് കൊല്ലം ജില്ലാ എസ്.എഫ്.ഐ. പ്രസിഡന്റ്. അന്ന് കെ.എസ്.യു. നേതാവായിരുന്ന എന്നെ കോളേജില്‍ വെച്ച് അതികഠിനമായി മര്‍ദ്ദിച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ട്.  ബേബി അടക്കമുള്ള ആളുകളില്‍ നിന്ന് ആക്രമണത്തിന് ഇരയായിട്ടുണ്ട്.  എന്നിട്ട് ക്യാമ്പസ് വിട്ടതിന് ശേഷം ഞങ്ങളൊക്കെ എത്ര സൗഹൃദപരമായാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം. 

ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ നമ്മള്‍ തുറന്ന് പറയാറുണ്ട്. ഇത്തരത്തില്‍ കെ.സുധാകരന്‍ പറഞ്ഞ ക്യാമ്പസ് രാഷ്ട്രീയത്തിലെ ഒരു അനുഭവം. ഇത്ര ഗൗരവത്തോടെ കേരളത്തിലെ ഒരു മുഖ്യമന്ത്രി എടുക്കേണ്ട കാര്യമുണ്ടോ. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കെ. സുധാകരന്‍ തല്ലിയെന്നോ ചവിട്ടിയെന്നോ ഒക്കെ പറഞ്ഞാല്‍ പിണറായി ഇത്ര പ്രകോപിതനാകണ്ട കാര്യമുണ്ടോ? ജീവിതത്തില്‍ ആരോടും തോല്‍ക്കാന്‍ തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. 

ജീവിതത്തില്‍ അങ്ങോട്ട് കൊടുത്തിട്ടുള്ളതല്ലാതെ ഇങ്ങോട്ട് ഒന്നും കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. കൈയ്യുടെ മുഷ്ടി ചുരുട്ടി പറഞ്ഞകാര്യങ്ങള്‍ പത്രക്കാര്‍ ആലോചിച്ചെടുക്കണമെന്ന് പറയുമ്പോള്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം എന്ത് തെറിയാണ് പറഞ്ഞതെന്ന്. അദ്ദേഹം കയ്യിലെ മുഷ്ടികള്‍ ചുരുട്ടിയത് എന്തിനാണെന്നും എല്ലാവര്‍ക്കും അറിയാം.  പിണറായി വിജയനെ അറിയുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയം അറിയാം. അതുകൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഓര്‍മ്മ പുതുക്കിയതിന്റെ പേരില്‍ പിണറായി സുധാകരനെ അപമാനിക്കാന്‍ എഴുതി തയ്യാറാക്കിയ ഒരു പ്രസംഗം അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇത്രയും പ്രകോപിതനായത് എന്തിനാണെന്ന് മനസിലാകുന്നില്ല.  രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. 

Content Highlight: Rajmohan Unnithan press meet

Exit mobile version