ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് 32 കാരനായ ശിവം ജോഹ്‌രി ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
ചൊവ്വാഴ്ച രാത്രിയാണ് ട്രാൻസ്പോർട്ട് വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവിനെ മോഷണക്കുറ്റം ചുമത്തി ക്രൂരമായി മർദ്ദിച്ചത്. വ്യവസായി ബൻകിം സുരിയുടെ നിർദേശത്തെ തുടർന്നാണ് യുവാവിനെ മറ്റുള്ളവർ കെട്ടിയിട്ട് മർദ്ദിച്ചത്. തൂണിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകിയ വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.
തലശേരിയിലെ സ്ഫോടനം; സിപിഎമ്മും ബിജെപിയും തമ്മിൽ തർക്കം
ശിവം ജോഹ്‌രി മരിച്ചെന്ന് വ്യക്തമായതോടെ ചൊവ്വാഴ്‌ച രാത്രി സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചതെന്ന് പ്രതികൾ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം പരിശോധിച്ചതോടെയാണ് കൊലപാതക വിവരം വ്യക്തമായത്. വൈദ്യുതാഘാതമേറ്റതിൻ്റെ തെളിവുകൾ കണ്ടെത്താനായില്ല. ശിവം ജോഹ്‌രിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ മുറിവുകളും ചതവുകളും കണ്ടെത്തിയതോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ട്രാൻസ്പോർട്ട് വ്യവസായിയായ ബങ്കിം സൂരിക്കൊപ്പം ഏഴ് വർഷമായി ശിവം ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അടുത്തിടെ മറ്റൊരു സ്ഥാപനത്തിലേക്ക് അയച്ച ഒരു പാക്കേജ് കാണാതായിരുന്നു. ഈ സംഭവത്തിൽ മോഷണക്കുറ്റം ആരോപിച്ചാണ് ശിവത്തിനെ ആക്രമിച്ചത്. സമാനമായ സംഭവത്തിൻ്റെ പേരിൽ പ്രതികൾ പല ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ശിവത്തെ ആക്രമിച്ച സംഘം എത്തിയ കാർ പോലീസ് കണ്ടെടുത്തു.
യുവാവിൻ്റെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണായകമാണെന്ന് പോലീസ് പറഞ്ഞു. വ്യവസായി ഉൾപ്പെടെ 7 പേർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. യുവാവിനെ സംഘം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
Read Latest National News and Malayalam News