നിക്ഷേപകരുടെ ഉറക്കം കെടുത്തി പശ്ചിമേഷ്യൻ സംഘർഷാവസ്ഥ

നിക്ഷേപകരുടെ-ഉറക്കം-കെടുത്തി-പശ്ചിമേഷ്യൻ-സംഘർഷാവസ്ഥ

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ ആഗോള ഓഹരി നിക്ഷേപകരുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേൽ കരയുദ്ധ നീക്കം തുടങ്ങിയതോടെ ഓഹരികളിലെ നിക്ഷേപം തിരിച്ചു പിടിക്കാന്‍ വിദേശ ഓപ്പറേറ്റര്‍മാരും പ്രദേശിക നിക്ഷേപകരും രംഗത്ത് ഇറങ്ങിയത് സൂചികയെ പിടിച്ച് ഉലച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റ് മാത്രമല്ല, അമേരിക്കയിലെയും യുറോപ്പിലെയും ഓഹരി സൂചികളും വാരാന്ത്യം നഷ്ടത്തിലാണ്. സെന്‍സെക്‌സ് 885 പോയിന്റ്റും നിഫ്റ്റി സൂചിക 208 പോയിന്റ്റും താഴ്ന്നു. രണ്ടാഴ്ച്ചകളിലെ തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷമാണ് വിപണി തളരുന്നത്.

നാണയപ്പെരുപ്പം ഭീഷണിക്കിടയില്‍ യുദ്ധഭീതിയില്‍ സാര്‍വദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് സമ്പദ്ഘടനയില്‍ വന്‍ വിള്ളലുളവാക്കും. ഒരു വശത്ത് ഡോളറിന് മുന്നില്‍ രൂപയുടെ മൂലം 83 ലേയ്ക്ക് ഇടിഞ്ഞതും റിസര്‍വ് ബാങ്കിനെ സമ്മര്‍ദ്ദത്തിലാക്കി. ഏതാനും ആഴ്ച്ചകളായി രൂപയുടെ മൂല്യ തകര്‍ച്ച പിടിച്ച് നിര്‍ത്താന്‍ കരുതല്‍ ശേഖരത്തില്‍ നിന്നും ഡോളര്‍ ഇറക്കിയാണ് ആര്‍ ബി ഐ രൂപയുടെ മുഖം മിനുക്കുന്നത്.

ഓഹരികളില്‍ നിന്നും പണം പിന്‍വലിച്ച വിദേശ ഓപ്പറേറ്റര്‍മാര്‍ നിക്ഷേപം സ്വര്‍ണത്തിലേയ്ക്ക് തിരിക്കാന്‍ മത്സരിച്ചു. ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നം മാസാരംഭം പൊട്ടി പുറപ്പെട്ട വേളയില്‍ ട്രോയ് ഔണ്‍സിന് 1811 ഡോളറില്‍ നീങ്ങിയ സ്വര്‍ണം ഇതിനകം ഔണ്‍സിന് 180 ഡോളര്‍ ഉയര്‍ന്നു. 1997 ഡോളര്‍ വരെ മുന്നേറിയ സ്വര്‍ണം 2000 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമത്തിലാണ്. ആഭ്യന്തര ഫണ്ടുകള്‍ എല്ലാ ദിവസവും ഓഹരി നിക്ഷേപകരായി നിറഞ്ഞുനിന്നു. അവര്‍ 3512 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. അതേ സമയം വിദേശ ഇടപാടുകാര്‍ 3519 കോടി രൂപയുടെ വില്‍പ്പന നടത്തി. ഒക്ടോബറില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ 13,411 കോടി രൂപയുടെ വില്‍പ്പന നടത്തി.

നിഫ്റ്റി സൂചിക 19,751 പോയിന്റ്റില്‍ നിന്നും 19,897 നെ ലക്ഷ്യമാക്കിവേളയില്‍ ഉടലെടുത്ത വില്‍പ്പന രംഗത്തില്‍ 19,846 ല്‍ സൂചികയുടെ കാലിടറി. ഇതോടെ 19,550 ലെ സപ്പോര്‍ട്ട് തകര്‍ത്ത് 19,518 വരെ ഇടിഞ്ഞ ശേഷം 19,542 ല്‍ മാര്‍ക്കറ്റ് ക്ലോസിങ് നടന്നു. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ ഡെയ്‌ലി ചാര്‍ട്ടില്‍ വിലയിരുത്തിയാല്‍ എം ഏ സി ഡി ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച്ച നടക്കുന്ന ഒക്ടോബര്‍ സീരീസ് സെറ്റില്‍മെന്റും ഇടപാടുകാരെ സമ്മര്‍ദ്ദത്തില്‍ ആക്കാം. ചെവാഴ്ച്ച വിജയദശമി അവധിയായതിനാല്‍ സെറ്റില്‍മെന്റ്റിന് രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്.  പൊസിഷനുകളില്‍ കവറിങിന് ഊഹക്കച്ചവടക്കാര്‍ നീക്കം നടത്തിയാല്‍ ശക്തമായ ചാഞ്ചാട്ടത്തിന് സാധ്യത.

സെന്‍സെക്‌സ് 66,282 ല്‍ നിന്നും പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് 65,308 ലേയ്ക്ക് ഇടിഞ്ഞു. മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 65,397 പോയിന്റ്റിലാണ്. സൂപ്പര്‍ ട്രന്റ്, പാരാബോളിക്ക് എസ് എ ആര്‍ തുടങ്ങിയവ സെല്ലിങ് മൂഡില്‍ നീങ്ങുന്നതിനാല്‍ തിരുത്തലിന് ഇടയുണ്ട്. മുന്‍ നിര ഓഹരിയായ ആര്‍ ഐ എല്‍, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ, എച്ച് സി എല്‍ ടെക്, ഇന്‍ഫോസീസ്, ടെക് മഹീന്ദ്ര, എച്ച് യു എല്‍, എയര്‍ടെല്‍, ഐ റ്റി സി, ടാറ്റാ സ്റ്റീല്‍ എന്നിവ മികവ് കാണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version