Curated by Karthik KK | Lipi | Updated: 21 Mar 2023, 6:14 pm
എസ് ഐക്ക് ക്രൂര മർദ്ദനം. പത്തനംതിട്ടയിലാണ് സംഭവം. കാപ്പ പ്രതിയുടെ നേതൃത്വത്തിലാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിർമ്മാണ സ്ഥലത്ത് ഉണ്ടായ അക്രമം അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്.

ഹൈലൈറ്റ്:
- പത്തനംതിട്ടയിൽ എസ്ഐക്കെതിരെ ആക്രമണം.
- കാപ്പ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
- സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രക്കാനം ഓവിൽപ്പീടിക സ്വദേശികളായ കാപ്പാകേസ് പ്രതി ശേഷാ സെൻ, സുഹൃത്തുക്കളായ രാഹുൽ, ജിതിൻ, അശോക്, രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പ്രക്കാനം കൈതവനപ്പടിയിൽ തിങ്കളാഴ്ച രാവിലെ 11 നായിരുന്നു സംഭവം. സുരേഷ് എന്നയാൾ കരാറെടുത്ത കെട്ടിട നിർമാണ സ്ഥലത്തായിരുന്നു പ്രതികളുടെ അക്രമം. സുരേഷിന്റെ പരാതി പ്രകാരം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഇലവുംതിട്ട സ്റ്റേഷനിലെ എസ്.ഐമാരായ ശശിധരൻ, അനിൽ, എസ്.സി.പി.ഓ സുധിലാൽ, സി.പി.ഓ അരുൺ എന്നിവർ സ്ഥലത്ത് ചെന്നു.
പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ പ്രതികൾ അസഭ്യം വിളിച്ചു. എസ്.ഐ ശശിധരനും സി.പി. അരുണിനും മർദനമേറ്റു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ശേഷാ സെൻ മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് മൂന്നാഴ്ചയാകുന്നതേയുള്ളൂ. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ കോഴഞ്ചേരി ജില്ലാശുപത്രിയിൽ ചികിൽസ തേടി. പ്രക്കാനം, ഇലവുംതിട്ട, മെഴുവേലി പ്രദേശങ്ങളിൽ അടുത്ത കാലത്തു് സാമൂഹ്യ വിരുദ്ധ ആക്രമണങ്ങൾ കൂടിയിട്ടുണ്ട്. പ്രതികളെ പലരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നുണ്ടെങ്കിലും വീണ്ടും ഇത് ആവർത്തിക്കുകയാണ്. രാഷ്ട്രീയ ഇടപെടീലാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ മിക്കപ്പോഴും പ്രതികൾ വലിയ പരുക്കില്ലാതെ പുറത്തിറങ്ങാൻ കാരണം പലരും വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക